കര്‍ഷകര്‍ക്ക് കൃഷി ലാഭകരമായിരുന്ന കാലത്തെക്കുറിച്ച് ഓര്‍ത്താല്‍ ഇന്നത്തെ ദുരവസ്ഥയോര്‍ത്ത് ദഃഖിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. പഞ്ചായത്ത് മുതല്‍ കേന്ദ്രം വരെ കാര്‍ഷിക മേഖലയ്ക്കായി ചെലവാക്കുന്നതോ കോടാനുകോടികള്‍. അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ഒരു കാലത്ത് സാമ്പത്തിക വിദഗ്ധരില്‍ നിന്ന് കേട്ടിരുന്നത് ഭക്ഷ്യോത്പന്നങ്ങളുടെ വില കൂടിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നു ഡോളര്‍ മൂല്യം ഉയരുന്നു എന്നാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഡോളറിന്റെ മൂല്യം ഉയര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. നാണയപ്പെരുപ്പത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വെറും 14.3% പങ്കാളിത്തം മാത്രമെ ഉള്ളു എന്നതാണ് സത്യം. അതും മൊത്തവ്യാപാരവില സൂചികയുടെ അടിസ്ഥാനത്തിലും. ലോകമെമ്പാടും നാണയപ്പെരുപ്പം കണക്കാക്കുന്നത് രണ്ടു രീതികളിലാണ്. അവ മൊത്തവ്യാപാരവിലയുടെ അടിസ്ഥാനത്തിലും, ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിലുമാണ്.
നാണയപ്പെരുപ്പം കണക്കാക്കല്‍
൧. ആദ്യത്തെ വകുപ്പ് ആകെ ഭാരത്തിന്റെ 20.1 ശതമാനമാണ്. അതില്‍ ആകെ ഭാരത്തിന്റെ 14.3 ശതമാനമാണ് ഭക്ഷ്യവസ്തുക്കള്‍ക്ക്.
ഭക്ഷ്യവില നിര്‍ണയിക്കുന്നതില്‍ കര്‍ഷകര്‍ക്ക് പങ്കില്ല. മൊത്ത വ്യാപാരവിലകളും മാധ്യമങ്ങളുമാണ് വില നിര്‍ണയിക്കുന്നത്. അവയുടെ വില ഉയരാതെ നിയന്ത്രിക്കുവാന്‍ പൊതു വിതരണ സമ്പ്രദായം മുതല്‍ പല വകുപ്പുകളും നിലവിലുണ്ട്. CACP India പല റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നുണ്ട്. കൊപ്രയുടെ 2014-15 ലെ പോളിസി റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. എന്നാല്‍ സത്യമെന്താണ്. 1985 ല്‍ 15 തേങ്ങയും 2 രൂപയും അന്‍പതോളം തെങ്ങില്‍ കയറുവാന്‍ നല്‍കിയിരുന്നത് 1000 രൂപയായി വര്‍ദ്ധിച്ചു. തെങ്ങുകയറ്റത്തിന് തൊഴിലാളികള്‍ തേങ്ങ കൂലിയായി വാങ്ങാറില്ല. 1985 ല്‍ 15 കൂലിതേങ്ങ കടയില്‍ കൊടുത്താല്‍ 75 രൂപ ലഭിക്കുമായിരുന്നു. തദവസരത്തില്‍ പുരുഷ തൊഴിലാളിയുടെ വേതനം 20 രൂപയായിരുന്നു. ഇന്ന് തൊഴിലാളി വേതനം 700 രൂപയാണ്. ഇത്രയും വ്യത്യാസത്തിന് കാരണം നാണയപ്പെരുപ്പമാണ്. നാളികേര വികസന ബോര്‍ഡ് കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടോ? തെങ്ങുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃഷി ചെയ്തതിലൂടെ മാരകമായ രോഗങ്ങളും, കുറഞ്ഞ ഉത്പാദനവുമാണ് കാണുവാന്‍ കഴിയുക. നെല്‍ പാടങ്ങളുടെ വിസ്തൃതിയും കുറയുകയും കര്‍ഷകര്‍ക്ക് ലാഭകരമല്ലാതായി തീരുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം കാരണം കര്‍ഷകര്‍ക്ക് കൊയ്തിന് പാകമാകുമ്പോഴാവും കോരിച്ചൊരിയുന്ന മഴ. കൊയ്തിന് തൊഴിലാളികളെ കിട്ടാത്തത് മറ്റൊരു വിപത്ത്. രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ച് തമിഴ് നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറികളാണ് വിപണിവില നിയന്ത്രിക്കുന്നത്. ഹര്‍ത്താലും, ഉത്സവങ്ങളും ഉള്ള അവസരങ്ങളില്‍ പച്ചക്കറിവിലയും ഉയരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ഭക്ഷ്യോത്പന്നങ്ങള്‍ കേരളത്തിലെ തരിശ് ഭൂമിയുടെ വിസ്തൃതി ദിനം പ്രതി വര്‍ദ്ധിക്കുന്നതായി കാണാം.
൨. രണ്ടാമത്തേത് ഇന്ധനവും വൈദ്യുതിയും 14.9 ശതമാനമാണ്.
ഇവയുടെ വില വര്‍ദ്ധന നിയന്ത്രിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്. ഇവയുടെ വില വര്‍ദ്ധനയും കര്‍ഷകരെ ദോഷകരമായി ബാധിക്കുനന്നു.
൩. മൂന്നാമത്തേത് 65 ശതമാനം നിര്‍മ്മിക്കപ്പെട്ട ഉല്പന്നങ്ങള്‍ക്കാണ്. നിര്‍മ്മിച്ച ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം രസതന്ത്ര സംബന്ധമായവയും, രാസവസ്തുക്കളും ആകെ ഭാരത്തിന്റെ 12 ശതമാനമാണ്. അടിസ്ഥാനലോഹങ്ങള്‍, ലോഹസങ്കരം, ലോഹ ഉല്പന്നങ്ങള്‍ എന്നിവ 10.8 ശതമാനമാണ്. യന്ത്രങ്ങള്‍, യന്ത്ര പണിക്കോപ്പുകള്‍ എന്നിവ 8.9 ശതമാനമാണ്. വസ്ത്രം 7.3 ശതമാനമാണ്. യാത്ര, ഉപകരണങ്ങള്‍, ഭാഗങ്ങള്‍ എന്നിവ 5.2 ശതമാനവും ആണ്.
ഇവയുടെ എല്ലാം വില നിയന്ത്രിക്കുന്നത് ഇവയുടെ നിര്‍മ്മാതാക്കളാണ്. എന്നുവെച്ചാല്‍ ഇവരാരും നഷ്ടം സഹിച്ച് നാണയപ്പെരുപ്പത്തെ നേരിടുന്നില്ല. കര്‍ഷകര്‍ മാത്രമാണ് നാണയപ്പെരുപ്പത്തിന്റെ ദോഷങ്ങള്‍ അനുഭവിക്കുന്നത്. 30 വര്‍ഷം കൊണ്ട് തൊഴിലാളി വേതനം 35 ആയി ഉയര്‍ന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അത്തരത്തില്‍ വര്‍ദ്ധിച്ചതുകൊണ്ട് മാത്രമാണ്. സബ്സിഡികളും, ആനുകൂല്യങ്ങളും കൃഷി ഭവനുകളിലൂടെ ലഭ്യമാക്കുന്നതിലൂടെ ഡോക്കുമെന്റേഷന്‍ ജോലികള്‍ വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കില്ല. കര്‍ഷകര്‍ക്ക് കൃഷി ഭവനിലൂടെ ലഭിക്കേണ്ടത് കാര്‍ഷിക ജ്ഞാനം മാത്രമാണ്. ഇന്ന് ലഭിക്കാതെ പോകുന്നതും അതാണ്. കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന് മുകളില്‍ അതിന്റെ മൂന്നിലൊന്ന് ലാഭമോ അല്ലെങ്കില്‍ ഇന്‍ഫ്ലേഷന് ആനുപാതികമായ വില വര്‍ദ്ധനയോ ആണ്. കേരള യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവനായിരുന്ന ഡോ. യാഗീന്‍ തോമസിന്റെ പഠനം ഇതിന് ഒരു തെളിവാണ്. രാസവളപ്രയോഗത്തിലൂടെ മണ്ണിലെ മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതും, നാടന്‍ പശുക്കളും, എരുമയും മറ്റും കുറഞ്ഞതും, ശരിയായ മാലിന്യ സംസ്കരണത്തിന്റെ അഭാവവും കര്‍ഷകരെ കൃഷിയില്‍ നിന്നും അകറ്റുകയാണ്. വിഷമാണെന്നറിഞ്ഞുകൊണ്ട് കടകളില്‍ നിന്ന് വാങ്ങി കഴിക്കുന്ന മലയാളിയുടെ ഉപഭോക്തൃ സംസ്കാരം അപകടത്തിലേയ്ക്കാണ് നീങ്ങുന്നത്.
Filed under: Uncategorized |