എരുമക്കുഴിക്കു ശാപമോക്ഷമാകുന്നു; ‘സുന്ദരനഗര’ത്തിനു തുടക്കം അവിടെ
=========================================
തിരുവനന്തപുരം നഗരസഭയുടെ ‘എന്റെ നഗരം സുന്ദരനഗരം’ പരിപാടിക്ക് നഗരത്തിലെ ഏറ്റവും വലിയ മാലിന്യശേഖരമായ എരുമക്കുഴിയിൽ സന്നദ്ധജനകീയസേവനത്തോടെ കേരളപ്പിറവിദിനത്തിൽ തുടക്കമാകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നൂറുകണക്കിനു സന്നദ്ധഭടർ ശുചീകരണം നടത്തും. മാലിന്യക്കൂമ്പാരം നിരത്തി മണ്ണിട്ടുമൂടുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്.
പരിപാടിയുടെ ഉദ്ഘാടനം മേയർ കെ ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ നിർവ്വഹിക്കും. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ശുചിത്വസന്ദേശം നൽകും. ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും. തോമസ് ഐസക്ക് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്യും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും. നഗരത്തിലെ എം.എൽ.എ.മാരായ കെ. മുരളീധരൻ, എം.എ. വാഹിദ്, ജമീല പ്രകാശം, വി. ശിവൻകുട്ടി, വിവിധ കക്ഷിനേതാക്കളായ കെ. മോഹൻ കുമാർ, ബീമാപ്പള്ളി റഷീദ്, കെ. പ്രകാശ് ബാബു, അമ്പലത്തറ ശ്രീധരൻ നായർ, ട്രിഡ ചെയർമാൻ, കളക്ടർ തുടങ്ങിയവരും സംബന്ധിക്കും.
എരുമക്കുഴിയിലെ മാലിന്യക്കൂമ്പാരം ശാസ്ത്രീയമായ ക്യാപ്പിങ് നടത്താൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ കോസ്റ്റ്ഫോർഡിനെ ചുമതലപ്പെടുത്തി. ഇതിനു മുന്നോടിയായാണ് ഇപ്പോഴത്തെ പ്രവർത്തനം.പരിസ്ഥിതിപ്രവർത്തകരും സാങ്കേതികവിദഗ്ദ്ധരും അടങ്ങിയ സമിതിയാണ് പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷമുണ്ടാക്കാത്ത തരത്തിലുള്ള ക്യാപ്പിങ് പദ്ധതിക്കു രൂപം നൽകുന്നത്. ഇവിടേക്കുള്ള മാലിന്യനീക്കം പൂർണ്ണമായും നിലയ്ക്കുന്നതോടെ ഇവിടെ കൃഷി തുടങ്ങാനും പദ്ധതിയുണ്ട്.
ഡോ: ആർ.വി.ജി. മേനോൻ, ഡോ: അജയകുമാർ വർമ്മ, ഡോ: വിജയകുമാർ, ഡോ: ബാബു അമ്പാട്ട്, ബിജു സോമൻ, കോസ്റ്റ് ഫോർഡ് സാജൻ, മലിനീകരണനിയന്ത്രണ ബോർഡിലെ പ്രേം ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണു വിദഗ്ദ്ധസമിതി. കരിമഠം കുളം ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണ്ണുമുഴുവൻ ക്യാപ്പിങ്ങിന് ഉപയോഗിക്കും.
മാലിന്യത്തിലേക്കു മഴവെള്ളം ഇറങ്ങാത്ത വിധത്തിലുള്ള ക്രമീകരണങ്ങളോടെയാണ് മണ്ണിടൽ നടത്തുന്നത്. ശുചിത്വപദ്ധതി മുന്നേറുന്നമുറയ്ക്ക് ഇവിടേക്കുള്ള മാലിന്യനീക്കം സ്വാഭാവികമായും അവസാനിക്കും. അതുവരെ നിക്ഷേപിക്കുന്ന മാലിന്യത്തിൽനിന്നു ജലാംശം മണ്ണിലേക്കു കിനിയാത്തവിധത്തിൽ ആ ഭാഗത്തെ അടിത്തട്ടും ശാസ്ത്രീയമായി സീൽ ചെയ്യും. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ഒട്ടനവധി മുൻകരുതലുകളോടെയാണു വിദഗ്ദ്ധസമിതി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഏറ്റവും ശാസ്ത്രീയമായും ജനങ്ങൾക്കു ദോഷം ഉണ്ടാകാത്ത രീതിയിലും പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മേൽനോട്ടം പരിസ്ഥിതിപ്രവർത്തകരെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നതാണ് ഈ പ്രവർത്തനങ്ങളുടെ പ്രത്യേകത. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനാണിതെന്ന് മേയർ കെ. ചന്ദ്രിക പറഞ്ഞു.
ഇതോടൊപ്പം ചാലയിൽ തുമ്പൂർമൂഴി മാതൃകയിലുള്ള 20 എയ്റോബിക് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നടപടി പൂർത്തിയായി. അല്പം പോലും ദുർഗന്ധമില്ലാതെ മാലിന്യം വളമാക്കി മാറ്റുന്ന സംവിധാനമാണിത്. നഗരസഭവക ഗ്യാരേജിന്റെ സ്ഥലത്ത് ഇതിനായി നിർമ്മിച്ച കെട്ടിടത്തിൽ 31നു വൈകിട്ട് മൂന്നിന് ഒരുകൂട്ടം ചിത്രകാരർ ഗ്രാഫിറ്റി പെയിന്റിങ് നടത്തും.
Filed under: Uncategorized |