ഊര്‍ജമിഷന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമെന്ന്‌ എ.ജി.

തിരുവനന്തപുരം: പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേന്ദ്രപദ്ധതികള്‍ നടത്താന്‍ ഊര്‍ജ സുരക്ഷാ മിഷന്‍ നടപടികള്‍ സ്വീകരിക്കുന്നത്‌ ചട്ടവിരുദ്ധമായാണെന്ന്‌ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌.

അനെര്‍ട്ട്‌ നടപ്പാക്കുന്ന പദ്ധതികള്‍ ഊര്‍ജ സുരക്ഷാ മിഷന്റെ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനമാണ്‌ എ.ജിയുടെ വിമര്‍ശനത്തിന്‌ കാരണം. ആസൂത്രണ ബോര്‍ഡിലെ രണ്ടംഗങ്ങളാണ്‌ ചട്ടവിരുദ്ധമെന്ന്‌ എ.ജി. കണ്ടെത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌.

കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ പദ്ധതികള്‍ സംസ്ഥാനത്ത്‌ നടപ്പാക്കുന്ന നോഡല്‍ ഏജന്‍സി അനെര്‍ട്ടാണ്‌. പദ്ധതി ചെലവിന്റെ പകുതി കേന്ദ്രഫണ്ടായതിനാല്‍ നോഡല്‍ ഏജന്‍സിയെ മാറ്റുന്നതിന്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്‌. ഈ അനുമതിയില്ലാതെയാണ്‌ ഊര്‍ജ സുരക്ഷാ മിഷന്റെ പ്രവര്‍ത്തനമെന്ന്‌ മെയ്‌ 20ന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എ.ജി. പറയുന്നു. ഇക്കാരണത്താല്‍ കേന്ദ്രഫണ്ടുകള്‍ നഷ്ടമാകാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്‌.

സംസ്ഥാന ഊര്‍ജ സുരക്ഷാ മിഷന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന്‌ 29,04,75,702 രൂപ ഇതുവരെ ചട്ടവിരുദ്ധമായി പിരിച്ചെടുത്തിട്ടുണ്ട്‌. പണം പിരിച്ച കാര്യം വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ തന്നെയാണ്‌ ജൂണ്‍ 26ന്‌ നിയമസഭയെ അറിയിച്ചത്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട്‌ ബന്ധപ്പെട്ട ആസൂത്രണ ബോര്‍ഡ്‌ അംഗങ്ങള്‍ നേരിട്ട്‌ ഒപ്പിട്ട്‌ 2008 മാര്‍ച്ച്‌ 17ന്‌ കത്തയച്ചിരുന്നു. ഇതിനായി തിരുവനന്തപുരത്തെ പട്ടത്തുള്ള എസ്‌.ബി.ടി. ബ്രാഞ്ചില്‍ 67053058032 എന്ന നമ്പരിലുള്ള പ്രത്യേക അക്കൗണ്ടും തുടങ്ങിയിരുന്നു.

പണപ്പിരിവിനെതിരെ ചില പഞ്ചായത്തുകള്‍ രംഗത്തു വന്നതോടെ ആസൂത്രണ ബോര്‍ഡ്‌ അംഗത്തിന്‍േറതായി മറ്റൊരു ഔദ്യോഗിക കത്ത്‌ കൂടി 2008 മാര്‍ച്ച്‌ 22ന്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ക്ക്‌ അയച്ചു. ഊര്‍ജ സുരക്ഷാ മിഷന്‍ പദ്ധതികള്‍ അംഗീകരിച്ചാല്‍ മാത്രമേ പഞ്ചായത്തുകള്‍ക്ക്‌ കേന്ദ്രസഹായം ലഭ്യമാവുകയുള്ളൂ എന്ന്‌ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ അവകാശവാദം തെറ്റായിരുന്നുവെന്ന്‌ ഇപ്പോള്‍ എ.ജി.യുടെ കണ്ടെത്തലോടെ വ്യക്തമായി. മിഷന്‍ ഫണ്ടിലേക്ക്‌ 65 ലക്ഷം രൂപ വരെ നല്‍കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്‌.

പണം നല്‍കിയിട്ടും പദ്ധതികളൊന്നും നടപ്പാവാത്തതിനെത്തുടര്‍ന്ന്‌ കണ്ണൂര്‍, ആലപ്പുഴ, പാലക്കാട്‌ തുടങ്ങിയ സി.പി.എം നിയന്ത്രണത്തിലുള്ള ജില്ലാ പഞ്ചായത്തുകളടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ മിഷനെയും അനെര്‍ട്ടിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌ കത്തയച്ചു. പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട കാലാവധി തീരാറാവുമ്പോഴും പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച്‌ യാതൊരു വ്യക്തതയുമില്ലാത്തത്‌ ആശാവഹമല്ല എന്നാണ്‌ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 2008 ഡിസംബര്‍ 12ന്‌ അയച്ച കത്തില്‍ കുറ്റപ്പെടുത്തിയിട്ടുള്ളത്‌.

കടപ്പാട് – മാതൃഭൂമി

ഒരു മറുപടി കൊടുക്കുക