വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചു ജോലി: ഐ.എ.എസുകാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍‌ക്കെതിരേ അന്വേഷണം

തിരുവനന്തപുരം : വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചു ജോലി നേടിയെന്ന ആരോപണത്തേത്തുടര്‍ന്ന്‌  .എ.എസുകാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ അന്വേഷണമാരംഭിച്ചു. വിജിലന്‍സും കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌ ട്രെയിനിംഗ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓഫ്‌ ഷെഡ്യൂള്‍ഡ്‌ കാസ്‌റ്റ് ആന്‍ഡ്‌ ഷെഡ്യൂള്‍ഡ്‌  ട്രൈബു(കിര്‍ത്താഡ്‌സ്)മാണ്‌ അന്വേഷണം നടത്തുന്നത്‌.

സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന 33 ഐ.എ.എസുകാരും ഏജീസ്‌ ഓഫീസിലെ 22 പേരും  അന്വേഷണപരിധിയിലുണ്ട്‌.

സര്‍വീസിലിരിക്കെ ഐ.എ.എസ്‌. ലഭിച്ചവരും ഇതില്‍പ്പെടും. കേരള സര്‍വകലാശാലയില്‍ വിവാദമായ അസിസ്‌റ്റന്റ്‌ നിയമനത്തില്‍ എട്ടുപേര്‍ സംശയനിഴലിലാണ്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറില്‍ 29 ഓഫീസര്‍മാരും ഇന്‍ഡ്യന്‍ ഓവര്‍സീസ്‌ ബാങ്കില്‍ 20 ഓഫീസര്‍മാരും മൃഗസംരക്ഷണ, വിദ്യാഭ്യാസ, ധനവകുപ്പുകളിലെ ചിലരും അന്വേഷണപരിധിയിലുണ്ട്‌.

വിദ്യാഭ്യാസ ആനൂകൂല്യം മാത്രമുള്ള അദര്‍ എലിജിബിള്‍ കമ്യൂണിറ്റി(ഒ.ഇ.സി)യില്‍പ്പെട്ടവരാണു കൂടുതലായി വ്യാജസര്‍ട്ടിഫിക്കറ്റ്‌ കരസ്‌ഥമാക്കുന്നതെന്നു പട്ടികജാതി/വര്‍ഗ സംഘടനകള്‍ ആരോപിക്കുന്നു.

ഇതു സംബന്ധിച്ച പരാതികള്‍ കിര്‍ത്താഡ്‌സിലാണു നല്‍കേണ്ടത്‌. അവര്‍ അന്വേഷണം നടത്തി പട്ടികജാതി/വര്‍ഗ ഡയറക്‌ടറേറ്റിലേക്കയയ്‌ക്കും. തുടര്‍ന്നു സര്‍ക്കാരാണു നടപടിയെടുക്കേണ്ടത്‌.

സര്‍ക്കാര്‍ ഉത്തരവുണ്ടായി 15 വര്‍ഷമായിട്ടും നടപടിയെടുക്കാത്ത കേസുകളുമുണ്ട്‌. ഇപ്പോള്‍ ട്രഷറി ഡയറക്‌ടറായ ഇ.കെ. പ്രകാശിനെതിരായ ഉത്തരവ്‌ ഇതുവരെ നടപ്പായിട്ടില്ലെന്നാണു പരാതി.

സെക്രട്ടേറിയറ്റില്‍ ധനവകുപ്പ്‌ അഡീഷണല്‍ സെക്രട്ടറിയായിരിക്കേ 1998 ജൂലൈ 22-നു പ്രകാശിനെതിരേ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവാണു നടപ്പാക്കാത്തത്‌. കുറവ സമുദായത്തില്‍പ്പെട്ട അദ്ദേഹം പട്ടികവര്‍ഗവിഭാഗമായ ഊരാളിയാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ അണ്ടര്‍ സെക്രട്ടറിയായി ജോലി നേടിയതിനാല്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നാണ്‌ ഉത്തരവ്‌.

എം.ബി.ബി.എസ്‌, എന്‍ജിനീയറിംഗ്‌ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പട്ടികജാതി/വര്‍ഗ സമുദായങ്ങള്‍ക്കുള്ള സീറ്റുകള്‍ വ്യാജസര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചു തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്‌. സംശയകരമായി 931 സര്‍ട്ടിഫിക്കറ്റുകളാണു പരീക്ഷാ കമ്മിഷണര്‍ കണ്ടെത്തിയത്‌.

വ്യാജസര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിക്കുന്നവര്‍ക്കെതിരേ പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പാര്‍ലമെന്റ്‌ സമിതി കര്‍ശനനടപടികള്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

ഇത്തരക്കാരെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും ക്രിമിനല്‍ കേസെടുക്കണമെന്നുമാണു ശിപാര്‍ശ. സര്‍ക്കാര്‍നടപടിക്കെതിരേ കോടതിയുടെ സ്‌റ്റേ വാങ്ങി സര്‍വീസില്‍ തുടരുന്ന നിരവധിപേരുണ്ട്‌.

കടപ്പാട് – മംഗളം

2 പ്രതികരണങ്ങള്‍

  1. very good. informative

  2. nannayirikkunnu. valare nallathu

ഒരു മറുപടി കൊടുക്കുക