തൊഴിലുറപ്പ്‌ ഫണ്ടും കൗണ്‍സിലും വരുന്നു

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന്‌ കേരളത്തില്‍ തൊഴിലുറപ്പ്‌ ഫണ്ടും തൊഴിലുറപ്പ്‌ കൗണ്‍സിലും രൂപവത്‌കരിക്കുന്നതിന്‌ ചട്ടങ്ങളായി. പദ്ധതിയെപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനവും നിലവില്‍ വരും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമം വിഭാവനം ചെയ്യുന്ന ഈ മൂന്ന്‌ സംവിധാനങ്ങളുടെ ചട്ടങ്ങള്‍ ഒരുമിച്ച്‌ വിജ്ഞാപനം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം.

പദ്ധതിക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംഭാവന, മറ്റ്‌ ഏജന്‍സികള്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും വ്യക്തികളില്‍നിന്നുമുള്ള ധനസഹായം എന്നിവ ചേര്‍ത്താണ്‌ സംസ്ഥാന തൊഴിലുറപ്പ്‌ ഫണ്ട്‌ രൂപവത്‌കരിക്കുന്നത്‌. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മാനേജിങ്‌ കമ്മിറ്റിക്കായിരിക്കും ഫണ്ടിന്റെ നിയന്ത്രണം. തദ്ദേശസ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷന്‍. ഗ്രാമവികസന കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയും. ദേശസാല്‍കൃത ബാങ്കിലായിരിക്കും പണം നിക്ഷേപിക്കുക. അടുത്ത വര്‍ഷത്തെ ബജറ്റ്‌ എല്ലാ ഡിസംബറിലും മാനേജിങ്‌ കമ്മിറ്റിക്ക്‌ മുമ്പാകെ മെമ്പര്‍ സെക്രട്ടറി അവതരിപ്പിക്കണം. ഇതിനനുസരിച്ചായിരിക്കും ജില്ലകള്‍ക്ക്‌ പണം അനുവദിക്കുക.

പദ്ധതിയുടെ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യേണ്ട സമിതിയാണ്‌ സംസ്ഥാന തൊഴിലുറപ്പ്‌ കൗണ്‍സില്‍. തദ്ദേശ സ്വയംഭരണവകുപ്പ്‌ മന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. ഗ്രാമവികസന കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയും. ഔദ്യോഗികാംഗങ്ങള്‍ക്ക്‌ പുറമേ പതിനഞ്ചില്‍ കൂടാത്ത അനൗദ്യോഗികാംഗങ്ങളും ഉണ്ടാവും. അനൗദ്യോഗികാംഗങ്ങളില്‍ മൂന്നിലൊന്നില്‍ കുറയാതെ വനിതകള്‍ ഉണ്ടാവണം. പട്ടികജാതി വര്‍ഗത്തിനും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മൂന്നിലൊന്ന്‌ പ്രാതിനിധ്യം വേണം. ദേശീയ തൊഴിലുറപ്പ്‌ നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക്‌ ഭേദഗതികള്‍ നിര്‍ദ്ദേശിക്കണമെങ്കില്‍ സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരം വേണം.

പരാതി പരിഹാര സംവിധാനത്തില്‍ സര്‍ക്കാര്‍ നിയമിക്കുന്ന തൊഴിലുറപ്പ്‌ കമ്മീഷണറാണ്‌ സംസ്ഥാനതലത്തിലെ ഉന്നതാധികാരി. ബ്ലോക്ക്‌തലത്തില്‍ പ്രോഗ്രാം ഓഫീസര്‍ക്കും ജില്ലയില്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്കുമാണ്‌ പരാതി പരിഹാരത്തിന്റെ ചുമതല.

പരാതി എഴുതി നല്‍കുകയോ നേരിട്ടോ ടെലിഫോണിലൂടെയോ പറയുകയും ചെയ്യാം. പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസ്‌ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന പരാതിപ്പെട്ടികളിലും നിക്ഷേപിക്കാം. പരാതികള്‍ക്ക്‌ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ഏഴുദിവസത്തിനകം പരിഹാരം നിര്‍ദ്ദേശിക്കണം. അല്ലെങ്കില്‍ പ്രാഥമികാന്വേഷണം നടത്തി ഏഴുദിവസത്തിനകം മേല്‍ത്തട്ടിലേക്ക്‌ കൈമാറണം. സമയപരിധിക്കുള്ളില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ തൊഴിലുറപ്പ്‌ പദ്ധതി നിയമപ്രകാരം പ്രോഗ്രാം ഓഫീസറെ ശിക്ഷിക്കാം. പഞ്ചായത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന്‌ കണ്ടാല്‍ നഷ്ടം ഈടാക്കാനും പോലീസില്‍ എഫ്‌.ഐ.ആര്‍. ഫയല്‍ ചെയ്യാനും പ്രോഗ്രാം ഓഫീസര്‍ക്ക്‌ അധികാരമുണ്ട്‌.
കടപ്പാട് – മാതൃഭൂമി 06-07-09

ഒരു മറുപടി കൊടുക്കുക