2008 ഏപ്രില്‍ ഒന്നിന് ഉല്പന്ന നിര്‍മ്മാതാക്കളുടെ (ടയര്‍ നിര്‍മ്മാതാക്കളും മറ്റു നിര്‍മ്മാതാക്കളും ചേര്‍ന്നത്) പക്കല്‍ 78635 ടണ്‍ സ്വാഭാവിക റബ്ബറിന്റെ സ്റ്റോക്കുണ്ടായിരുന്നു. 2009 മാര്‍ച്ച് 31 ന് അവരുടെ പക്കല്‍ സ്റ്റോക്ക് 39055 ടണ്‍ ആയി കുറഞ്ഞു. ഈ കാലയളവില്‍ 81545 ടണ്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. 2008 ഏപ്രില്‍ മുതല്‍ 2009 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കര്‍ഷകര്‍ 814965 ടണ്‍ വിറ്റപ്പോള്‍ നിര്‍മ്മാതാക്കള്‍ വാങ്ങിയത് 750870 ടണ്‍ മാത്രമാണ്. ഒക്ടോബര്‍ മുതല്‍ ജനുവരിവരെ കര്‍ഷകര്‍ വിറ്റത് 304930 ടണ്‍ ആണെങ്കില്‍ നിര്‍മ്മാതാക്കള്‍ വാങ്ങിയത് 241168 ടണ്‍ മാത്രവും. സെപ്റ്റംബറില്‍ 12717 ടണ്‍ ഇറക്കുമതി അന്താരാഷ്ട്രവില 13228 ഉം ആഭ്യന്തരവില 13536 ഉം രൂപ പ്രതി ക്വിന്റല്‍ വിലയുള്ളപ്പോഴായിരുന്നു. അതേപോലെ ഒക്ടോബറില്‍ 15948 ടണ്‍ ഇറക്കുമതി അന്താരാഷ്ട്രവില 9963 ഉം ആഭ്യന്തരവില 9074 ഉം രൂപ പ്രതി ക്വിന്റല്‍ വിലയുള്ളപ്പോഴായിരുന്നു. ആഭ്യന്തര വില താണിരുന്നപ്പോഴും ഒക്ടോബറില്‍ നഷ്ടം സഹിച്ച് നടത്തിയ ഇറക്കുമതി മുന്തിയ ഉല്പാദന കാലത്തെ വിലയിടിക്കുവാന്‍ വേണ്ടിയായിരുന്നു. ഇപ്രകാരം വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളില്‍ പ്രതിമാസ തിരിമറിനടത്തിയും 2009 മാര്‍ച്ച് അവസാനം കര്‍ഷകരുടെ പക്കല്‍ സ്റ്റോക്ക് 95925 ടണ്‍ ആയി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. അപ്രകാരമാണ് മാര്‍ച്ച് അവസാനം 200015 ടണ്‍ മാസാവസാന സ്റ്റോക്കായി ഉയര്‍ത്തിക്കാട്ടുന്നത്.

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ വാര്‍ത്തയിലെ ലഭ്യമായ കണക്കുകളില്‍ നിന്ന് ക്രോഡീകരിച്ച് ഒരു കര്‍ഷകന്റെ പ്രതിമാസ ഉല്പാദനവുമായി ഒരു താരതമ്യ പഠനമാണിത്. പ്രതിമാസ ഉല്പാദനം 2006-07 ല്‍ ടാപ്പ് ചെയ്ത വിസ്തീര്‍ണമായ 454020 ഹെക്ടര്‍ എന്ന തോതില്‍ ആണ് കണക്കാക്കിയിരിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് 2008-09 വര്‍ഷത്തെ ടാപ്പ് ചെയ്ത വിസ്തീര്‍ണം 2011 ല്‍ ആവും പ്രസിദ്ധീകരിക്കുക. ഒരു കര്‍ഷകന്റെ 360 മരങ്ങള്‍ റയിന്‍ ഗാര്‍ഡില്ലാതെ ടാപ്പ് ചെയ്തത് 0.80 ഹെക്ടര്‍ എന്നത് ഒരു ഹെക്ടര്‍ എന്ന നിലയില്‍ ആക്കിയശേഷം 454020 ഹെക്ടറില്‍ നിന്നാക്കി റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച പ്രതിമാസ ഉല്പാദനത്തോടൊപ്പം അവതരിപ്പിക്കുകയാണ്. ഇവ രണ്ടും തമ്മിലുള്ള താരതമ്യം ഒരു വ്യക്തി എന്ന നിലയിലുള്ളതാകയാല് മറ്റ് കര്‍ഷകര്‍ക്കും തങ്ങളുടെ ഉല്പാദനവുമായി താരതമ്യം ചെയ്യാവുന്നതാണ്. ഇതില്‍ ചെറിയ ഒരു വ്യത്യാസം വരാവുന്നതാണ്. കര്‍ഷകര്‍ക്ക് ഉല്പാദനം കൂടുതല്‍ ലഭിക്കുമ്പോള്‍ റബ്ബര്‍ ബോര്‍ഡ് കുറച്ച് കാട്ടിയും കുറച്ച് ലഭിക്കുമ്പോള്‍ കൂട്ടിക്കാട്ടിയും വിപണി വിലയില്‍ സ്വാധീനം ചെലുത്തുന്നതായി കാണാം.
2008 നവംബര്‍ മുതല്‍ 2009ജനുവരി വരെ പീക്ക് ഉല്പാദനം ലഭിക്കുന്ന സമയം എന്ന വ്യാജേന വഴിയൊരുക്കിയ വിലയിടിവ് പോലെ എല്ലാ വര്‍ഷവും ഇപ്രകാരം വിലയിടിവിന് വഴിയൊരുക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കര്ഷകന് ലഭിക്കുന്ന ഉല്പാദനം വെളിച്ചം കാണിക്കുവാനുള്ള സംവിധാനത്തിന്റെ അപര്യാപ്തതമൂലം ഇല്ലാത്ത ഉല്പാദനവും ഉയര്‍ന്ന സ്റ്റോക്കും ഉയര്ത്തിക്കാട്ടുവാന് റബ്ബര്‍ബോര്‍ഡ് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഫെബ്രുവരി കഴിയുമ്പോള്‍ വിപണിയില്‍ റബ്ബര്‍ ലഭ്യത കുറയുകയും കര്‍ഷകര്‍ വില്കാതെ പിടിച്ചു വെയ്ക്കുന്നു എന്ന ആരോപണമുണ്ടാവുകയും ചെയ്യുന്നത് ഒരു സ്ഥിരം പല്ലവിയാണ്. തണുപ്പുള്ള കാലാവസ്ഥയില്‍ ഉല്പാദനം വര്‍ദ്ധിക്കുക സ്വാഭാവികമാണ്. എന്നാല്‍ റബ്ബര്‍ മരങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ടാപ്പിംഗ് ദിനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ച് ഉല്പാദനം നിയന്ത്രിക്കേണ്ടത് നല്ലൊരു കര്‍ഷകന്റെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കടമയാണ്. നിശ്ചിത നിലവാരത്തിലുള്ള ലാറ്റെക്സിന്റെ ഗുണ നിലവാരം നിലനിറുത്തുന്നതിലൂടെ ഉത്പാദന ക്ഷമത വര്‍ദ്ധിക്കുവാനും പട്ടമരപ്പിന് കാരണമാകുന്ന ഫിസിയോളജിക്കല്‍ ഡിസോര്‍ഡറില്‍ നിന്ന് മരങ്ങളെ സംരക്ഷിക്കുവാനും സാധിക്കും. താഴെക്കാണുന്ന ചാര്‍ട്ടും അതേ കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന പട്ടിക ഒന്നും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചതും കര്ഷകന് ലഭിച്ചതും 454020 ഹെക്ടര്‍ എന്ന തോതില്‍ കണക്കാക്കി രേഖപ്പെടുത്തിയിട്ടുള്ളതാണ്. പ്രതിഹെക്ടര്‍ ഉത്പാദനം പട്ടിക രണ്ടില്‍ ചേര്‍ത്തിരിക്കുന്നു. ചാര്‍ട്ടിലെ കര്‍ഷകന്റെ എന്നത് ലേഖകന്റെ ഉല്പാദനവും റ. ബോര്‍ഡ് എന്നത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചതും ആണ്. 
പട്ടിക ഒന്ന് (ഇന്‍ഡ്യയിലെ പ്രതിമാസ ഉത്പാദനം ടണില്‍)
| ഉല്പാദനം | ഏപ്രി | മേയ് | ജൂണ്‍ | ജൂ | ആഗ | സെപ് | ഒക്ടോ | നവം | ഡിസം | ജനു | ഫെബ്രു | മാര്‍ | ആകെ |
| റ ബോര്‍ഡ് | 57250 | 60115 | 62200 | 62550 | 73250 | 80500 | 84365 | 95550 | 100225 | 91900 | 48295 | 48300 | 864500 |
| കര്‍ഷകന്റെ | 66173 | 51758 | 69556 | 83599 | 89782 | 79908 | 61011 | 42850 | 71567 | 68503 | 54596 | 69093 | 808396 |
പട്ടിക രണ്ട് (പ്രതിഹെക്ടര്‍ ഉത്പാദനം കിലോഗ്രാമില്‍)
| ഉല്പാദനം | ഏപ്രി | മേയ് | ജൂണ്‍ | ജൂ | ആഗ | സെപ് | ഒക്ടോ | നവം | ഡിസം | ജനു | ഫെബ്രു | മാര്‍ | ആകെ |
| റ ബോര്‍ഡ് | 126 | 132 | 137 | 138 | 161 | 177 | 186 | 210 | 221 | 202 | 106 | 106 | 1904 |
| കര്‍ഷകന്റെ | 146 | 114 | 153 | 184 | 198 | 176 | 134 | 94 | 158 | 151 | 120 | 152 | 1780 |
ഒരു കര്‍ഷകന്റെ ഉല്പാദനത്തില് നിന്ന് ആകെമൊത്തം കൃത്യമായി കേരളത്തിന്റേതായി കണക്കാക്കുവാന്‍ കഴിയില്ലെങ്കിലും കര്‍ഷകര്‍ക്ക് പഠനവിഷയമാക്കുവാനായി ഇത് പരിഗണിക്കാവുന്നതാണ്. ഈ കര്‍ഷകന്റെ തോട്ടം മിതമായ ഉല്പാദനം ലഭിക്കുന്നതാകയാല്‍ അതിനേക്കാള്‍ കൂടുതലും കുറവും ലഭിക്കുന്ന തോട്ടങ്ങള്‍ കേരളത്തില്‍ ധാരാളം ഉണ്ട് എന്നതിനാല്‍ ചെറിയ ഏറ്റക്കുറച്ചില്‍ വരാന്‍ സാധ്യത ഉണ്ട്. ഉല്പാദന വര്‍ദ്ധനവിന് ആര്‍ആര്‍ഐഐ 105 എന്ന മുന്തിയ ഇനം റബ്ബറിനുണ്ടാകുന്ന പ്യാച്ച് ക്യാങ്കര്‍, പിങ്ക്, ബാര്‍ക്ക് ഐലന്റ്, പട്ടമരപ്പ് എന്നിവയുടെ കാരണവും പ്രതിവിധിയും കണ്ടെത്തുന്നതിന് പകരം നാനൂറ് പരമ്പരയില്‍പ്പെട്ട പുതിയ ഇനങ്ങള്‍ നട്ട് പിടിപ്പിക്കുവാനുള്ള താല്പര്യമാണ് റബ്ബര്‍ബോര്‍ഡ് കാട്ടുന്നത്. എഥിഫോണ്‍ എന്ന ഉത്തേജക ഔഷധം പട്ടമരപ്പിന് കാരണമാകുമെന്നും ഭാവിയില്‍ ഉല്പാദനം കുറയുവാന്‍ കാരണമാകുമെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് എഥിഫോണ്‍ പുരട്ടി ഉല്പാദന വര്‍ദ്ധനവിന് കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ മണ്ണില്‍നിന്നും മരത്തിലേയ്ക്കും അവിടെനിന്നും ലാറ്റെക്സായും എപ്രകാരം ഉല്പാദനം വര്‍ദ്ധിപ്പിക്കാം എന്നതായിരുന്നു നാളിതുവരെയുള്ള ഗവേഷണങ്ങള്‍.
റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ ശരിയാകണമെങ്കില്‍ ഒരു തിരിമറി എന്ന കണക്ക് കൂടി ചേര്‍ക്കേണ്ടിവരും. 2008-09 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ താഴെക്കാണുന്ന പട്ടിക മൂന്നിലെ വ്യത്യാസം കാണുവാന്‍ കഴിയും. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച മുന്നിരിപ്പില് നിന്ന് കഴിഞ്ഞ വര്‍ഷത്തെ തിരിമറി -11999 ടണ്‍ കുറവു ചെയ്തതാണ് കര്‍ഷകന്റെ കണക്കു കൂട്ടലില്‍ 155121 ടണ്‍ മുന്നിരിപ്പായി കാട്ടിയിരിക്കുന്നത്. ഒരു കര്‍ഷകന്റെ വാര്‍ഷിക ഉത്പാദനം 808396 ടണ്‍ ആണ് എങ്കില്‍ റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിച്ചത് 864500 ടണ്‍ ആണ്. അത് സാധ്യമായത് കര്‍ഷകന്റെ പക്കലുള്ള മാസാവസാന സ്റ്റോക്ക് 95925 ടണ്‍ ആയി ഉയര്ത്തിക്കാട്ടുന്നതിലൂടെയാണ്. 2009 മാര്‍ച്ച് മാസത്തെ പ്രതിക്വിന്റല് കോട്ടയം വിപണിവില 7583 രൂപയും പ്രതിക്വിന്റല് അന്താരാഷ്ട്ര വില 7388 രൂപയും ആയിരുന്നതിനാല്‍ കര്‍ഷകര്‍ സ്റ്റോക്ക് പിടിച്ചു വെയ്ക്കില്ല എന്നനുമാനിക്കാം.
പട്ടിക മൂന്ന്
| റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് | |||
| മുന്നിരിപ്പ് | 167120 | തിരിമറി | -5496 |
| ഉല്പാദനം | 864500 | ഉപഭോഗം | 871720 |
| ഇറക്കുമതി | 81545 | കയറ്റുമതി | 46926 |
| ആകെ | 1113165 | നീക്കിയിരിപ്പ് | 200015 |
| ഒരു കര്‍ഷകന്റെ കണക്കുകൂട്ടല്‍ | |||
| മുന്നിരിപ്പ് | 155121 | തിരിമറി | -5496 |
| ഉല്പാദനം | 808396 | ഉപഭോഗം | 871720 |
| ഇറക്കുമതി | 81545 | കയറ്റുമതി | 46926 |
| ആകെ | 1045062 | നീക്കിയിരിപ്പ് | 131912 |
ഏറ്റവും വലിയ റബ്ബര്‍ ഉല്പാദക രാജ്യമായ തായ്ലന്റിലെ ബാങ്കോക്ക് വിലയേക്കാള്‍ താണവിലയായ സിങ്കപ്പൂര്വിലയാണ് ഇപ്പോള്‍ അന്താരാഷ്ട്രവിലയായി പ്രസിദ്ധീകരിക്കുന്നത്. അത് എപ്രകാരമാണെന്ന് ചിന്തിക്കേണ്ടതുതന്നെയാണ്. ആവശ്യമില്ലാത്ത കയറ്റുമതിയും ഇറക്കുമതിയും ഭാരതത്തില്‍ റബ്ബര്‍ കുറവായതുകൊണ്ടോ കൂടുതലായതുകൊണ്ടോ അല്ല എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസിലാക്കാം. 2009 ജനുവരിമാസം കര്‍ഷകരുടെ പക്കല്‍ 120475 ടണ്‍ സ്റ്റോക്ക് ആയി ഉയര്‍ത്തിക്കാട്ടിയാണ് - തിരിമറി, ലാറ്റെക്സിലെ റബ്ബറേതര വസ്തുക്കള്‍ - എന്നിവയ്ക്കൊപ്പം നീക്കിയിരിപ്പ് 243265 ടണ്‍ ആയി ഉയര്‍ത്തിക്കാട്ടുന്നത്.
2003-04 ല്‍ കേരളത്തില്‍ 479602 ഹെക്ടര്‍ കൃഷി ആയിരുന്നത് 2006-07 ല്‍ 502740 ഹെക്ടര്‍ ആയി ഉയര്‍ന്നത് മറ്റ് ഭക്ഷ്യ വിളകളെ ഇല്ലായ്മ ചെയ്തുകൊണ്ടാണ്. ഭാരതത്തില്‍ പുതുകൃഷി 2000-01 മുതല്‍ 6780, 6380, 5390, 6980 ഹെക്ടര്‍ എന്നതായിരുന്നുവെങ്കില്‍ 10500, 14750, 19250, 20500 ഹെക്ടര്‍ വരെ ആയി ആണ് 2007-08 ആയപ്പോഴേയ്ക്കും വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. വരും നാളുകളില്‍ റബ്ബര്‍ ഡിമാന്റ് ഉയരുവാനുള്ള സാധ്യത ഇല്ല എന്നുതന്നെയാണ് വ്യവസായത്തിന്റെ ഭാഗത്തുനിന്ന് കിട്ടുന്ന സൂചനകള്‍.
സ്വാഭാവിക റബ്ബറിന് പകരമായി ഉപയോഗിക്കുവാന്‍ കഴിയുന്ന സിന്തറ്റിക് റബ്ബര്‍ ഡിസംബറില്‍ 17895 ടണ്‍ ഇറക്കുമതി ചെയ്തത് ജനുവരിയില്‍ 11490 ആയി കുറവുചെയ്തിരിക്കുന്നു. സ്വാഭാവിക റബ്ബര്‍ മാര്‍ച്ച് ആദ്യം 221110 ടണ്‍ സ്റ്റോക്കുള്ളപ്പോള് ഇറക്കുമതി ചെയ്തത് 7404 ടണ്‍ ആണ്. 2008-09 ല്‍ സ്വാഭാവിക റബ്ബര്‍ 5496 ടണ്ണും സിന്തറ്റിക് റബ്ബര്‍ 5026 ടണ്ണും കണക്കുകളില്‍ ക്രമക്കേട് കാട്ടി മാസാവസാന സ്റ്റോക്ക് ഇല്ലാത്തത് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു. ഒന്നരലക്ഷം ടണ്ണിന് താഴെ സ്റ്റോക്കുള്ളപ്പോള് രണ്ടു ലക്ഷത്തിന് മുകളിലായി ഉയര്‍ത്തിക്കാട്ടുന്നത് വില ഉയരാതിരിക്കാന്‍ വേണ്ടിത്തന്നെയാണ്. റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കര്‍ഷക വിരുദ്ധമായി മാറുന്നതില്‍ എന്റെ വ്യാകുലത ഞാന്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:-
http://keralafarmeronline.com/rubber-stastistics/lang/ml/
Filed under: കൃഷിപാഠങ്ങള്‍, റബ്ബർ, വാര്‍ത്തകള്‍












