തരൂര്‍ വ്യത്യസ്തനായ എം.പി എന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍

ശശി തരൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ഹൈക്കോടതി ബെഞ്ച്‌ പ്രശ്‌നം ഉടന്‍ പരിഹരിക്കും – ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്‌ പ്രശ്‌നം പുതിയ നിയമമന്ത്രി, പുതിയ ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുമായി ആശയവിനിമയം നടത്തി പരിഹരിക്കാന്‍ സമീപഭാവിയില്‍ത്തന്നെ കഴിയുമെന്ന്‌ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ ക്ലിഫ്‌ ഹൗസില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ വിവിധ കേന്ദ്രമന്ത്രിമാരോട്‌ താന്‍ രണ്ടാഴ്‌ചക്കാലം ചര്‍ച്ചനടത്തി. മിക്ക പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ വിശദമായ രൂപരേഖ നല്‍കേണ്ടതുണ്ട്‌. തിരുവനന്തപുരത്തിന്‍േറതായ ആറേഴു പദ്ധതികളുണ്ട്‌. തിരുവനന്തപുരം നഗരത്തെ മറ്റൊരു അന്താരാഷ്‌ട്ര നഗരത്തിന്റെ ‘സൗഹൃദസിറ്റിയായി പരിഗണിക്കുന്ന കാര്യത്തില്‍ ആ രാഷ്‌ട്രവുമായി പ്രാഥമിക ചര്‍ച്ച നടത്തി. അവിടെനിന്ന്‌ ഒരുസംഘം ഉടന്‍ തലസ്ഥാനം സന്ദര്‍ശിക്കും.

അന്താരാഷ്‌ട്ര സെമിനാറുകള്‍, നാഗര്‍കോവില്‍ – തിരുവനന്തപുരം പാത നവീകരണം, വിഴിഞ്ഞത്തെ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ വികസനം എന്നീ കാര്യങ്ങളില്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വിഴിഞ്ഞം മത്സ്യകേന്ദ്രം മാറ്റുകയില്ലെന്ന്‌ കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌. തലസ്ഥാനത്തെ സ്‌പോര്‍ട്‌സ്‌ സൗകര്യങ്ങളുടെ വികസനത്തെപ്പറ്റിയും ആശയവിനിമയം നടത്തിയിട്ടുണ്ട്‌.

സംസ്ഥാന, കേന്ദ്ര ഗവണ്മെന്റുകള്‍ സഹകരണപാതയില്‍, സൗഹാര്‍ദ്ദപരമായ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന്‌ മുഖ്യമന്ത്രിയോട്‌ താന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടതായി ശശി തരൂര്‍ പറഞ്ഞു.

കടപ്പാട് – മാതൃഭൂമി 14-06-09

രാഷ്ട്രീയത്തിന് അതീതമായി തലസ്ഥാന വികസനം: തരൂര്‍

തിരുവനന്തപുരം: ജനാഭിലാഷത്തിനൊപ്പമുണ്ടെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ നല്‍കിയ സന്ദേശം നഗരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു പുതിയ ചിറകുകള്‍ നല്‍കി. തലസ്ഥാന വികസനത്തിന് ഇതിനകം തന്നെ 12 കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയെന്നും തിരഞ്ഞെടുപ്പുകാലത്തു നല്‍കിയ ഓരോ വാഗ്ദാനവും തന്റെ പരിഗണനയിലുണ്ടെന്നും മലയാള മനോരമ സംഘടിപ്പിച്ച നഗരവികസന സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
ബയോടെക്നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 30 ഏക്കറിലേറെ സ്ഥലം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയ എ. സമ്പത്ത് എംപി ശുദ്ധജലം, റോഡ് വികസനം എന്നിവയ്ക്കു മുന്‍ഗണന കൊടുക്കുമെന്നും അറിയിച്ചു.  തലസ്ഥാന വികസനത്തിനു കേന്ദ്ര സഹായത്തിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്ത സെമിനാറില്‍ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ക്രിയാത്മകമായി പ്രതികരിച്ചു. ഓരോ മേഖലയിലും നടപ്പാക്കേണ്ട പദ്ധതികള്‍ കേന്ദ്രമന്ത്രിക്കു മുന്നില്‍ അവര്‍ അവതരിപ്പിച്ചു.

ഇവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തിയും പ്രായോഗികതയും പ്രകടമാക്കിയ ശശി തരൂര്‍ രാഷ്ട്രീയത്തിന് അതീതമായി വികസനത്തിനുവേണ്ടി യത്നിക്കുമെന്നും വ്യക്തമാക്കി. വികസനം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തമായ പദ്ധതി നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു ലഭിക്കണമെന്നു ശശി തരൂര്‍ പറഞ്ഞു. മുന്‍പ് അനുവദിച്ചിട്ടുള്ള ഫണ്ട് ചെലവഴിച്ചിട്ടില്ല എന്ന സ്ഥിതിയുണ്ട്. വീണ്ടും പണം ലഭിക്കാന്‍ ഇതു തടസ്സമാണ്. നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ വിശദമായ പഠനവും അതിന്റെ അടിസ്ഥാനത്തിലുള്ള സാങ്കേതിക നിര്‍ദേശങ്ങളും വേണം.

ഇതുണ്ടെങ്കില്‍ കേന്ദ്രത്തില്‍നിന്നു പണം ലഭ്യമാക്കുന്നതു പ്രശ്നമല്ല. ദേശീയപാത, ബൈപാസ് വികസനം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു യാഥാര്‍ഥ്യമാക്കും. ഹൈക്കോടതി ബെഞ്ച് പുന:സ്ഥാപിക്കാനുള്ള ആത്മാര്‍ഥ ശ്രമം ആരംഭിച്ചു. നിയമമന്ത്രി, ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവരുമായി ചര്‍ച്ചനടത്തി. അന്തരീക്ഷം വളരെ മാറിയിട്ടുണ്ട്. സമരരംഗത്തുള്ളവര്‍ ഇതു മനസ്സിലാക്കി കുറച്ചുകൂടി സാവകാശം നല്‍കണമെന്നേ അഭ്യര്‍ഥിക്കാനുള്ളൂ.

അഞ്ചുവര്‍ഷംകൊണ്ടു പ്രകടമായ മാറ്റം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും ശശി തരൂര്‍ പറഞ്ഞു.  ടെക്നോപാര്‍ക്ക് മുന്‍ സിഇഒ: ജി. വിജയരാഘവന്‍ മോഡറേറ്ററായിരുന്ന സെമിനാറില്‍ മലയാള മനോരമ ഡപ്യൂട്ടി എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യു, സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ മര്‍ക്കോസ് ഏബ്രഹാം, ചീഫ് ഓഫ് ബ്യൂറോ ജോണ്‍ മുണ്ടക്കയം എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാട് – മനോരമ 14-06-09

ഒരു മറുപടി കൊടുക്കുക